Kerala
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ജെന്‍ഡര്‍ ടിക്കറ്റിംഗ് നടപ്പാക്കുന്നു. ഇലക്ട്രോണിക് ടിക്കറ്റ് മെഷീന് വഴി ടിക്കറ്റ് വിതരണം ചെയ്യുമ്പോള്‍ പുരുഷന്, സ്ത്രീ എന്നു രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം മേയ് ഒൻപത് മുതല്‍ പ്രാബല്യത്തില്‍ വരും.
യാത്രക്കാര്‍ പുരുഷനാണോ സ്ത്രീയാണോ എന്നു ശനിയാഴ്ച മുതല്‍ കൃത്യമായി രേഖപ്പെടുത്തണമെന്നാണ് അധികൃതര്‍ നിര്‍ദേശം നൽകിയത്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്ര ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം നല്‍കിയിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലായതിനാൽ മറ്റ് ജില്ലകളിലും അനുഭവപ്പെടുന്ന ചൂട് വളരെ കൂടുതലാണ്. ഈ സാഹചര്യത്തിൽ നാമെല്ലാവരും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.
ചൂട് വർധിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ജീവാപായത്തിനും വരെ കാരണമായേക്കാം. അതിനാൽ താഴെ പറയുന്ന സുരക്ഷാ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
‣ പകൽ 11 മുതൽ മൂന്ന് വരെ പുറത്തിറങ്ങരുത്: ഈ സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കുക. കോവിഡ് കാലത്തെപ്പോലെ ഇതൊരു "സെൽഫ് ലോക്ക്ഡൗൺ' സമയമായി കണ്ട് അനാവശ്യ യാത്രകളും പുറംപണികളും ഒഴിവാക്കാൻ ശ്രദ്ധിക്കണം. വീടിനകത്തും തൊഴിലിടങ്ങളിലും നല്ല വായുസഞ്ചാരം ഉറപ്പാക്കണം.
‣ വെള്ളവും ഭക്ഷണവും: ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുക. നിർജ്ജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങൾ ഒഴിവാക്കാം. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.
‣ വസ്ത്രധാരണം: ഇളം നിറത്തിലുള്ള, അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുട, പാദരക്ഷകൾ, സൺഗ്ലാസ് എന്നിവ നിർബന്ധമായും ഉപയോഗിക്കുക.
‣ പ്രത്യേക ശ്രദ്ധ വേണ്ടവർ: പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ഹൃദ്രോഗം, പ്രമേഹം, കാൻസർ, ചർമരോഗങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുള്ളവരും ആൽബനിസം ബാധിച്ചവരും ഈ സമയങ്ങളിൽ പുറത്തിറങ്ങുന്നത് പൂർണമായും ഒഴിവാക്കുക.
‣ പൊതുപരിപാടികൾക്ക് നിയന്ത്രണം: പകൽ 11 മുതൽ മൂന്ന് വരെ തുറസായ സ്ഥലങ്ങളിലെ പൊതുയോഗങ്ങൾ, കലാകായിക പരിപാടികൾ എന്നിവ പാടില്ല. ഉത്സവങ്ങളിലെ പകൽപ്പൂരങ്ങൾ, ആന എഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നിവ ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ വേണം. തീപിടിത്ത സാധ്യതകൾക്കെതിരെ കനത്ത കരുതൽ വേണം.
‣ മിണ്ടാപ്രാണികളെ മറക്കരുത്: വളർത്തുമൃഗങ്ങൾക്കും തെരുവിലെ മൃഗങ്ങൾക്കും കുടിവെള്ളവും തണലും ഉറപ്പാക്കണം. പകൽ സമയത്ത് അവയെ മേയാൻ വിടരുത്. കടുത്ത ചൂടിൽ മൃഗങ്ങൾക്ക് അസ്വസ്ഥതയുണ്ടാകുമെന്നതിനാൽ വന്യജീവികളുടെയും തെരുവുനായ്ക്കളുടെയും ആക്രമണ സാധ്യതകൾക്കെതിരെയും ജാഗ്രത വേണം.
‣ സർക്കാർ സംവിധാനങ്ങൾ സജ്ജം: പകൽ സമയത്തെ പുറംപണികൾ ഒഴിവാക്കുന്നതിനായി തൊഴിൽ വകുപ്പ് ജോലി സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. ഇത് കർശനമായി പാലിക്കണം. പകൽ സമയത്തെ തൊഴിലുറപ്പ് ജോലികൾ പൂർണമായും നിർത്തിവയ്ക്കാൻ നിർദേശം നൽകി. ട്രാഫിക് പോലീസുകാർക്ക് കുടിവെള്ളവും തണലും ഉറപ്പാക്കാനും യൂണിഫോമിൽ ഇളവ് നൽകാനും നിർദേശിച്ചിട്ടുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ആശുപത്രികളിലും ആംബുലൻസുകളിലും സൂര്യാഘാതം നേരിടാനുള്ള പ്രഥമശുശ്രൂഷാ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
‣ തണ്ണീർപന്തലുകൾ ഒരുക്കാം: യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി കുടിവെള്ളവും തണലും ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ, വ്യാപാരികൾ എന്നിവർ മുന്നോട്ട് വരണം.
ക്ഷീണമോ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളോ തോന്നിയാൽ ഉടൻ തന്നെ വൈദ്യസഹായം തേടണം. മറ്റൊരാൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കണ്ടാൽ അവരെ ഉടൻ തണലിലേക്ക് മാറ്റി കിടത്തുകയും ശരീരം തണുപ്പിക്കാൻ ശ്രമിക്കുകയും വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യുക.
പ്രതിസന്ധികളെ നാം ഒറ്റക്കെട്ടായാണ് നേരിട്ടു ശീലിച്ചത്. പരസ്പര സഹകരണത്തോടെ ഈ കടുത്ത വേനലിനെയും നമുക്ക് ഒരുമിച്ച് മറികടക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
TRAVEL
കായലില്‍ സന്ധ്യാവന്ദനത്തിനിറങ്ങിയ വില്വമംഗലത്ത് സ്വാമിയാരുടെ മുന്നില്‍ കായല്‍ വഴിമാറി. പിന്നീട് പതിയെ ആ പ്രദേശം പ്രകൃതിരമണീയമായ ഒരു ദ്വീപായി രൂപപ്പെട്ടു. ഇന്ന് സഞ്ചാരികളുടെ പറുദീസയായ പാതിരാമണല്‍ ദ്വീപിനെക്കുറിച്ച് പറഞ്ഞുകേള്‍ക്കുന്ന ഒരു ഐതിഹ്യമാണിത്.
വേമ്പനാട്ട് കായലില്‍ കുമരകത്തിനും തണ്ണീര്‍മുക്കത്തിനും ഇടയില്‍ സ്ഥിതിചെയ്യുന്ന ചെറുദ്വീപാണ് പാതിരാമണല്‍. പ്രകൃതി സൗന്ദര്യം കൊണ്ടും അപൂര്‍വ ഇനം പക്ഷികളുടെ ആവാസ കേന്ദ്രം എന്ന നിലയിലും പ്രസിദ്ധമാണ് ഇവിടം.
റോഡുകളോ പാലങ്ങളോ ഇല്ലാത്ത ഇവിടേക്കുള്ള ഏക യാത്രാ മാര്‍ഗം ബോട്ടുകളും വള്ളങ്ങളുമാണ്. കല്ലു പാകിയ നടവഴികളിലൂടെ കാടിനെ ആസ്വദിച്ചുള്ള നടത്തമാണ് പാതിരാമണലിനെ ഏറ്റവും ആകര്‍ഷകമാക്കുന്നത്.
ജൈവ വൈവിധ്യത്തിന്റെ ദ്വീപ്
ഇപ്പോള്‍ ജൈവ വൈവിധ്യ പൈതൃക പ്രദേശം കൂടിയാണ് പാതിരാമണല്‍. നാലിനം ശുദ്ധ കണ്ടല്‍ച്ചെടികളും ഒട്ടനവധി സഹ കണ്ടല്‍ സസ്യങ്ങളും നിറഞ്ഞതാണ് ദ്വീപ്.
160 പുഷ്പിത സസ്യങ്ങളും ഒമ്പത് ഇനം പന്നല് ചെടികളും 52 ഇനം മരങ്ങളും 21 ഇനം കുറ്റിച്ചെടികളും 72 ചെറുസസ്യങ്ങളും 13 തരം വള്ളിച്ചെടികളും ഇവിടെയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ജന്തു വൈവിധ്യത്തില്‍ അഞ്ച് ഇനം സസ്തനികളും 18 ഇനം ഉഭയജീവികളും 12 തരം ഉരഗങ്ങളും 89 ഇനം പക്ഷികളും 18 തരം തുമ്പികളെയും ഇവിടെ കാണാം. ചിത്രശലഭങ്ങള്‍ തന്നെ 106 ഇനങ്ങളുണ്ട്.
എന്തൊക്കെയുണ്ട് ഇവിടെ
ഹരിതാഭമായ ദ്വീപ്
കായല്‍ യാത്രയും കാഴ്ചകളും
നൂറുകണക്കിന് അപൂര്‍വയിനം
പക്ഷികളുടെ വാസസ്ഥലം
കല്ലുപാകിയ വഴിത്താരകളും കണ്ടല്‍ കാടുകളും.
TRAVEL
റിപ്പബ്ലിക് ദിനത്തിൽ ആഫ്രിക്കയിലെ ഉയരം കൂടിയ കൊടുമുടി കീഴടക്കി ഇന്ത്യൻ പതാക പാറിച്ച് കണ്ണൂർ പയ്യാവൂർ കണ്ടകശേരിയിലെ ദമ്പതികളടങ്ങിയ പർവതാരോഹകർ.
പയ്യാവൂർ ഇരൂഡിലെ ടോമും ഭാര്യ അഞ്ജുവും അടങ്ങുന്ന മലയാളി സംഘമാണ് അഭിമാനനേട്ടം കൈവരിച്ചത്. പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖായുടെ നേതൃത്വത്തിൽ എട്ട് മലയാളികൾ ഉൾപ്പെടുന്നതായിരുന്നു സംഘം.
ടാൻസാനിയ-കെനിയ അതിർത്തിയിൽ സമുദ്രനിരപ്പിൽ നിന്ന് 5,895 മീറ്റർ ഉയരത്തിലുള്ള കൊടുമുടി ആഫ്രിക്കയുടെ മേൽക്കൂരയെന്നാണ് അറിയപ്പെടുന്നത്.
ഏഴു ദിവസം കൊണ്ട് കൊടുമുടിയുടെ നെറുകയിലെത്താമെന്ന രീതിയിലായിരുന്നു യാത്രയാരംഭിച്ചതെങ്കിലും ആറു ദിവസം കൊണ്ട് ലക്ഷ്യം കൈവരിച്ചു.
മഴക്കാട് മേഖലകളിലൂടെയും പുൽമേടുകളിലൂടെയും ആൽപൈൻ മരുഭൂമിയിലൂടെയും മഞ്ഞുനിറഞ്ഞ പർവത പാതകളിലൂടെയുമായിരുന്നു യാത്ര.
അഞ്ച് വ്യത്യസ്ത കാലാവസ്ഥ മേഖലകളിലൂടെ കടന്നുപോകേണ്ടി വന്നത് മനസിനും ശരീരത്തിനും വലിയ പ്രതിസന്ധികളുണ്ടാക്കിയെന്ന് സംഘം പറഞ്ഞു.
താഴ്വാരത്ത് 30 ഡിഗ്രി താപനിലയുണ്ടാകുമെങ്കിലും മുകളിൽ മൈനസ് 20 ഡിഗ്രിയൊക്കെയാണ്. 33 മണിക്കൂർ വിശ്രമമില്ലാതെ ദുർഘടപാതയിലൂടെ കൊടുമുടി കയറിയ സംഘം മാനസിക ധൈര്യംകൊണ്ട് മാത്രമാണ് ലക്ഷ്യം കൈവരിച്ചതെന്ന് ടോമും ഭാര്യ അഞ്ജുവും പറഞ്ഞു.
പയ്യാവൂർ ഇരൂഡിലെ ഷാജു-ജോളി ദമ്പതികളുടെ മകനായ ടോമും കണ്ടകശേരിയിലെ പുതുപള്ളിമാലിൽ ബെന്നി-ബീന ദന്പതികളുടെ മകളായ അഞ്ജുവും യുകെയിലാണ്.
രാജേഷ് മേനോൻ, രതീഷ് കൃഷ്ണൻ, അജയ് മോഹൻ, ഹുസൈഫ്, അബ്ദുൾ ഖാദർ എന്നിവരായിരുന്നു സംഘത്തിലെ മറ്റ് മലയാളികൾ.
TRAVEL
മാങ്കുളത്തിന്റെ വിനോദസഞ്ചാരത്തെ സജീവമാക്കുന്നത് കാട്ടാനക്കൂട്ടങ്ങളാണ്. മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ ധാരാളമുണ്ടെങ്കിലും ആനക്കുളത്തെ ഈ കാട്ടാനകളെ കാണാന്‍കൂടിയാണ് സഞ്ചാരികള്‍ മാങ്കുളത്തേക്കെത്തുന്നത്.
വേനല്‍ക്കാലമാരംഭിച്ചതോടെ കാട്ടാനകള്‍ വീണ്ടും ആനക്കുളത്തെ പുഴയിലേക്കെത്തിത്തുടങ്ങി. അടുത്ത മഴക്കാലം വരെ ആനക്കുളത്തെ ഈ ആനക്കാഴ്ച്ചകള്‍ നീളും.
കാടിനെയും നാടിനെയും വേര്‍തിരിക്കുന്ന ഈറ്റച്ചോലയാറ്റിലെത്തി മതിവരുവോളം കാട്ടാനക്കൂട്ടങ്ങള്‍ വെള്ളം കുടിക്കും. തൊട്ടരികിലെന്നോണംനിന്ന് സഞ്ചാരികള്‍ക്ക് ഈ കാഴ്ച്ച കാണാം.
കുട്ടിയാനകളും കൊമ്പന്മാരുമെല്ലാം ഇക്കൂട്ടത്തില്‍ ഉണ്ടാകും. വേനല്‍ കനക്കുന്നതോടെ ആനക്കൂട്ടങ്ങള്‍ പലത് മാറി മാറി വന്ന് വെള്ളം കുടിച്ച് മടങ്ങും.
വിനോദ സഞ്ചാര സീസണാരംഭിച്ചാല് സ്വദേശീയരും വിദേശീയരുമെല്ലാം ഒരുമിച്ച് ആനകളുടെ വരവും കാത്ത് ആനക്കുളത്ത് ഒത്തുകൂടും.
വേനല്‍ക്കാലമാരംഭിച്ചതോടെ മാങ്കുളത്തിന്റെ വിനോദ സഞ്ചാര മേഖല കൂടുതല്‍ സജീവമാകുമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രതീക്ഷ.
TRAVEL
സമുദ്രനിരപ്പിൽനിന്ന് ശരാശരി 900 മീറ്റർ ഉയരത്തിലുള്ള പ്രദേശം. നിറയെ പച്ചപ്പ്. മലക്കപ്പാറ ശരിക്കും മാലാഖപ്പാറതന്നെ. തൃശൂർ ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു മുകളിലേക്കു യാത്രചെയ്താൽ മലക്കപ്പാറയായി.
തൃശൂർ നഗരത്തിൽനിന്ന് ഏതാണ്ട് 110 കിലോമീറ്റർ തെക്കുഭാഗത്താണ് മലക്കപ്പാറ. ചാലക്കുടിയിൽനിന്ന് തുന്പൂർമുഴി, അതിരപ്പിള്ളി, വാഴച്ചാൽ, ഷോളയാർ വഴി 86 കിലോമീറ്റർ ദൂരം. വാൽപ്പാറയിലേക്കുള്ള വഴിയിലാണ് ഈ പ്രദേശം.
തേയിലത്തോട്ടങ്ങളുടെ ഭംഗികണ്ട് ത്രില്ലടിപ്പിക്കുന്ന വനയാത്ര ആസ്വദിക്കാൻ മലക്കപ്പാറ- വാൽപ്പാറ റൂട്ട് തെരഞ്ഞെടുക്കാം. ആനക്കൂട്ടമോ മറ്റു വന്യജീവികളോ ഏതു സമയത്തും മുന്നിൽ പ്രത്യക്ഷപ്പെട്ടേക്കാമെന്നതിനാൽ വനത്തിലൂടെയുള്ള യാത്ര വളരെ ശ്രദ്ധിച്ചുവേണം.
ലോവർ ഷോളയാർ, തമിഴ്നാടിന്റെ അപ്പർ ഷോളയാർ എന്നിങ്ങനെ രണ്ടു ഡാമുകളുടെ സുന്ദരമായ കാഴ്ചയും യാത്രയിൽ കാത്തിരിക്കുന്നുണ്ട്. മലക്കപ്പാറ ചെക്പോസ്റ്റ് കഴിഞ്ഞാൽ തമിഴ്നാടായി. വാൽപ്പാറയിലേക്കും പൊള്ളാച്ചിയിലേക്കും യാത്രതുടരാനാകും.
കൊച്ചിയിൽനിന്ന് കറുകുറ്റി, ഏഴാറ്റുമുഖം വഴി മലക്കപ്പാറയിലേക്കു പോകാം. ചാലക്കുടിയിൽനിന്ന് കെഎസ്ആർടിസി, സ്വകാര്യ ബസ് സർവീസുകളുണ്ട്. സ്വന്തം വാഹനത്തിൽ പോകുന്നവർ അതിരപ്പിള്ളിക്കു മുന്‍പ് ആവശ്യമായ ഇന്ധനം നിറയ്ക്കാൻ ശ്രദ്ധിക്കണം.
മലക്കപ്പാറയിൽ ടൂറിസ്റ്റ് ഇൻഫർമേഷൻ കേന്ദ്രം, ചെറിയ ഹോം സ്റ്റേകൾ എന്നിവ ലഭ്യമാണ്.
TRAVEL
വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയങ്കരമായ കെട്ടുവള്ളങ്ങൾ നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ ധാരാളം ഉപയോഗിച്ചിരുന്ന ഒരിടമുണ്ട്. ആലപ്പുഴയോ കുമരകമോ അല്ല, കൊല്ലത്തെ മണ്‍റോ തുരുത്താണ് അത്. പാചകത്തിനും ഉറക്കത്തിനും കെട്ടുറപ്പുള്ള ഒരു ചെറിയ മുറി, ചരക്കു കയറ്റാനുള്ള സൗകര്യം.
ദിവസങ്ങളോളം യാത്രചെയ്യാൻ സൗകര്യമുള്ളതായിരുന്നു ഈ വള്ളങ്ങൾ. കുടുംബ സമേതമുള്ള തീർഥാടന യാത്രകൾക്കും, വെള്ളപ്പൊക്കമുണ്ടാകുന്ന കാലങ്ങളിൽ സുരക്ഷിതകേന്ദ്രമായും ഇവ ഉപയോഗിച്ചു.
അഷ്ടമുടി- കായംകുളം കായലുകൾ വഴി, ആലപ്പുഴ തോടുകടന്ന് കോട്ടപ്പുറത്തെത്തി കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ദർശനത്തിനു പോകുമായിരുന്നത്രേ കുടുംബങ്ങൾ. ഏതാണ്ട് രണ്ടാഴ്ചയെടുക്കുന്ന യാത്ര! ഇന്നത് ഭാവനയിൽ കാണാനേ കഴിയൂ.
അഷ്ടമുടിക്കായലിനും കല്ലടയാറിനും ഇടയ്ക്കുള്ള ദ്വീപസമൂഹമാണ് മണ്‍റോ തുരുത്ത്. യാത്രികർക്ക് പ്രിയപ്പെട്ട ഇടമാണ് ഇപ്പോൾ ഇത്. കൊല്ലം പട്ടണത്തിൽനിന്ന് ഏതാണ്ട് 25 കിലോമീറ്റർ ദൂരം. റെയിൽവേ സൗകര്യവുമുണ്ട്. തിരുവിതാംകൂർ ദിവാനായിരുന്ന കേണൽ മണ്‍റോയുടെ സ്മരണാർഥമാണ് ദ്വീപിന് ഈ പേരു ലഭിച്ചത്.
ചെറിയ വള്ളങ്ങളിൽ കണ്ടൽക്കാടുകൾ കണ്ടുള്ള യാത്രകൾ, മണ്‍റോ സായിപ്പിന്റെ ബംഗ്ലാവ്, ദേവാലയങ്ങൾ, കൃഷിയിടങ്ങൾ, രുചികരമായ ഭക്ഷണം... കാണാനും അറിയാനും ആസ്വദിക്കാനും തുരുത്തിൽ ഒട്ടേറെയുണ്ട്. റിസോർട്ടുകൾ അടക്കം താമസസൗകര്യങ്ങളും ലഭ്യമാണ്.
ഡെൽറ്റാ പ്രദേശം എന്ന നിലയിൽ പ്രാധാന്യമുള്ള ജൈവവൈവിധ്യ പ്രദേശമാണ് ഇവിടം. കടലിനോടു ചേരുന്നതിനാൽ മത്സ്യസന്പത്തും ധാരാളം.
TRAVEL
കുറുമ്പ് കാട്ടുന്ന കുഞ്ഞന്മാരെ കാണണോ, പോക്കിരിയായ 35 കാരനെ കാണണോ, ഗജവീരപട്ടം നേടിയ സോമനെ കാണണോ... ഇതാ ഗജവീരന്മാരുടെ കളിയാട്ട വേദിയിലേക്ക് നിങ്ങൾക്ക് കൊമ്പുകുലുക്കിയുള്ള സ്വാഗതം.
അഗസ്ത്യമലയുടെ അടിവാരത്ത് നിർമിച്ച രാജ്യാന്തര നിലവാരത്തിലുള്ള കോട്ടൂർ ആന പുനരധിവാസ കേന്ദ്രം പ്രവർത്തനസജ്ജം. കിഫ്ബി അനുവദിച്ച ഏഴ് കോടിയോളം രൂപ ചെലവിട്ട് 176 ഹെക്ടർ വന ഭൂമിയിലെ വിപുലവും വിശാലവുമായ ആന പുനരധിവാസ കേന്ദ്രം രാജ്യത്ത് ആദ്യം.
നെയ്യാർ വന്യജീവിസങ്കേതത്തിലെ കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ ആനകൾ സഞ്ചാരികൾക്ക് കൗതുകവും അത്ഭുതവുമാകുന്നു. കാടിന്റെ ചാരുതയും ഔഷധസമ്പന്നമായ കുളിർക്കാറ്റും ഒക്കെ ഇണചേരുന്ന ഈ വനതാഴ് വാരം കാണാൻ എത്തുന്നവർ മടങ്ങുന്നത് അനൽപ്പമായ അനുഭൂതിയോടെയാണ്.
International
ടെഹ്റാൻ: ഇറാനിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കാൻ ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം. ഇറാനിൽ വിലക്കയറ്റത്തിനെതിരായ പ്രക്ഷോഭം നിയന്ത്രണാതീതമാകുകയും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ ജാഗ്രത പുലർത്തണമെന്നും പ്രക്ഷോഭമുള്ള പ്രദേശങ്ങൾ ഒഴിവാക്കണമെന്നും ഇന്ത്യൻ എംബസിയുടെ വെബ്സൈറ്റും സമൂഹമാധ്യമ അക്കൗണ്ടുകളും ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.
ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർദേശമുണ്ട്. ഇറാനിൽ ഏകദേശം 10,000 ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. ഇവരിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്.
സമാധാനപരമായി സമരം ചെയ്യുന്നവരെ കൊലപ്പെടുത്താൻ ശ്രമിച്ചാൽ ഇറാനിൽ ഇടപെടുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.
TRAVEL
അരുത് കാട്ടാളാ അരുത് എന്ന് വേടനോട് മഹാമുനി പറഞ്ഞത് പുതിയ വേടന്മാരോട് ഇപ്പോഴും വീണ്ടും വീണ്ടും പറയേണ്ടി വരുന്നു. ആരവല്ലി മലനിരകൾ ഈ ഭൂമുഖത്ത് നിന്ന് തച്ചുടച്ച് നീക്കപ്പെടുമോ എന്ന ആശങ്ക ശക്തമാകുമ്പോൾ ഏകദേശം 670 ദശലക്ഷം വർഷം പഴക്കമുള്ളതായി കണക്കാക്കപ്പെടുന്ന ആരവല്ലി പർവതനിരകൾ കാത്തു സംരക്ഷിക്കാൻ കൂട്ടായ്മകൾ പലതും ശക്തിപ്പെടുകയാണ്.
സർവം പ്രകൃതിമയമാണ് ആരവല്ലി കുന്നുകളിൽ. ഹിമാലയൻ പർവതനിരകൾക്ക് മുമ്പുള്ളതാണ് ആരവല്ലി കുന്നുകൾ എന്ന് പറയപ്പെടുന്നു. ഇത് ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന പർവതനിരകളിൽ ഒന്നായാണ് കണക്കാക്കുന്നത്.
ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പർവത നിരയാണ് ആരവല്ലി. സഞ്ചാരികളെ ആകർഷിക്കുന്ന കൂറ്റൻ പർവതനിരകൾ, പച്ചപ്പില്ലാത്ത പരുക്കൻ കുന്നുകൾ, പേടിപ്പെടുത്തുന്ന പാറക്കെട്ടുകൾ, അപൂർവ സസ്യജാലങ്ങൾ.. അതിനെ ഏതു പർവതനിരകൾക്കും അവകാശപ്പെടാവുന്ന സവിശേഷതകളെല്ലാം ആരവല്ലിക്കും സ്വന്തം.
വടക്കുകിഴക്കൻ ദിശയിൽ ഏകദേശം 692 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ആരവല്ലി പർവതനിര, ഇന്ത്യൻ സംസ്ഥാനങ്ങളായ ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഡൽഹിയിൽ അവസാനിക്കുന്നു, അതുകൊണ്ടുതന്നെ ഈ പർവതനിരകൾ നീണ്ടുകിടക്കുന്ന പ്രദേശങ്ങളുടെ പരിസ്ഥിതിയിലും ഇവ നിർണായക പങ്ക് വഹിക്കുന്നു.
ആരവല്ലി കുന്നുകളിലെ ഖനനം ഈ സംസ്ഥാനങ്ങളെയെല്ലാം ബാധിക്കും എന്നാണ് പ്രകൃതി സ്നേഹികൾ വാദിക്കുന്നത്. ആരവല്ലി കുന്നുകൾ വെറും പർവതനിരകൾ മാത്രമല്ല.
പ്രകൃതിയുടെ നിലനിൽപ്പിനായി പ്രകൃതി തന്നെ ഒരുക്കിയിട്ടുള്ള രക്ഷാകവചമാണത്. കാലാവസ്ഥയെ നിയന്ത്രിക്കുന്നതിൽ വളരെ സുപ്രധാനമായ പങ്ക് ആരവല്ലി കുന്നുകൾ വഹിക്കുന്നുണ്ടെന്നാണ് പറയുന്നത്. വ്യത്യസ്തമായ ആവാസ വ്യവസ്ഥകളെ ആരവല്ലി കുന്നുകൾ കൈകാര്യം ചെയ്യുന്നുണ്ട്.
ജൈവവൈവിധ്യത്താൽ സമ്പന്നമായ ആരവല്ലികൾ വരണ്ട ഇലപൊഴിയും വനങ്ങൾ, കുറ്റിച്ചെടികൾ, പുൽമേടുകൾ, അതുപോലെ നിരവധി ഇനം സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ, പ്രാണികൾ എന്നിവയുൾപ്പെടെ വിവിധതരം സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമാണ്. മറ്റൊരു അർഥത്തിൽ വിശേഷിപ്പിച്ചാൽ ഇന്ത്യയുടെ ആമസോൺ കാടുകളാണ് ആരവല്ലി കുന്നുകൾ.
വരണ്ട കാലാവസ്ഥയാണ് ആരവല്ലിയിൽ. അതുകൊണ്ടുതന്നെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിന്റെ പകിട്ട് അവകാശപ്പെടാൻ ഇല്ലെങ്കിലും ധാരാളം പേർ ആരവല്ലി കുന്നുകള്‍ കാണാൻ എത്തുന്നുണ്ട്.
ആരവല്ലി പർവതനിരകൾ ഈ പ്രദേശത്തിന്റെ ഒരു നിർണായക ജലസംഭരണ പ്രദേശമാണ്. നദികൾ, തടാകങ്ങൾ, ഭൂഗർഭജല റീചാർജ് എന്നിവയുടെ ഉറവിടമായി പ്രവർത്തിക്കുന്നു.
ഈ ശ്രേണിയിലെ കുന്നുകളും താഴ്വരകളും മഴവെള്ളം പിടിച്ചെടുത്ത് കൃഷി, കുടിവെള്ളം, വന്യജീവി ആവാസ വ്യവസ്ഥകൾ എന്നിവയ്ക്ക് സുപ്രധാനമായ സബർമതി, ലൂണി, ബനാസ് തുടങ്ങിയ നദികളിലേക്ക് ഒഴുക്കിവിടുന്നു.
ഈ നദികളുടെ പ്രധാന ജലസ്രോതസാണ് ആരവല്ലി കുന്നുകൾ എന്നു പറയാം. ജലത്തിനായി ഈ നദികളെ ആശ്രയിച്ച് കഴിയുന്നവർക്ക് നീരനുഗ്രഹം ചെയ്യുന്ന മലനിരകളാണ് ആരവല്ലി.
ആരവല്ലി പർവതനിരകൾ ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യത്താൽ സമ്പന്നമാണ്. ചരിത്രത്തിന്റെ കാലടിപ്പാടുകൾ പിന്തുടരുന്നവർക്ക് ആരവല്ലി പ്രിയപ്പെട്ട ഇടം തന്നെ. നിരവധി പുരാവസ്തു സ്ഥലങ്ങൾ, ക്ഷേത്രങ്ങൾ, കോട്ടകൾ എന്നിവ ആരവല്ലിയുടെ വിശാലമായ ഭൂപ്രകൃതിയിൽ ചിതറിക്കിടക്കുന്നുണ്ട്.
ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ചരിത്രശേഷിപ്പുകളും അവശിഷ്ടങ്ങളും നിറഞ്ഞ ഇടമാണ് ആരവല്ലി. പുരാതന നാഗരികതകൾ ഈ പ്രദേശത്ത് അവയുടെ മുദ്ര പതിപ്പിച്ചിട്ടുണ്ട്.
TRAVEL
ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ജില്ലയിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്. ക്രിസ്മസ് അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ ഒരാഴ്ച്ചയ്ക്കിടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് 1,49,423 പേരാണ് എത്തിയത്.
ക്രിസ്മസ് ദിനത്തിലും തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളിലും വലിയ തോതിലുള്ള തിരക്കാണ് വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ അനുഭവപ്പെട്ടത്. ക്രിസ്മസ് ദിനമായ വ്യാഴാഴ്ച 30,150 സഞ്ചാരികളാണ് ഡിടിപിസിയുടെ ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയത്.
വെള്ളിയാഴ്ച 29,485 പേരും ശനിയാഴ്ച 32,007 പേരും സന്ദര്‍ശനം നടത്തി. ക്രിസ്മസ് തലേന്ന് 15,419 പേരും ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ അവധി ആഘോഷിക്കാനെത്തിയിരുന്നു.
വാഗമണ്‍ മൊട്ടക്കുന്നിലും അഡ്വഞ്ചര്‍ പാര്‍ക്കിലുമാണ് കൂടുതല്‍ പേര് എത്തിയത്. ക്രിസ്മസ് ദിനത്തില്‍ മൊട്ടക്കുന്നില്‍ 7,693 പേരും അഡ്വഞ്ചര്‍ പാര്‍ക്കില്‍ 6,470 പേരും സന്ദര്‍ശനം നടത്തി. പിറ്റേന്ന് മൊട്ടക്കുന്നില്‍ 8,644 പേരും അഡ്വഞ്ചര്‍ പാര്‍ക്കില്‍ 6,965 പേരും സന്ദര്‍ശനം നടത്തി.
രാമക്കല്‍മേട്, പാഞ്ചാലിമേട്, മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് എന്നിവിടങ്ങളിലും കൂടുതല്‍ സഞ്ചാരികള്‍ എത്തി. രാമക്കല്‍മേട്ടില്‍ ക്രിസ്മസ് ദിനത്തില്‍ 3,815 പേരും പിറ്റേന്ന് 2,781 പേരും സന്ദര്‍ശനം നടത്തി.
പാഞ്ചാലിമേട്ടില്‍ 2552, 2251 എന്നിങ്ങനെയും മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 4211, 3874 എന്ന ക്രമത്തിലുമാണ് രണ്ടു ദിവസമെത്തിയ സഞ്ചാരികളുടെ എണ്ണം. ഇതിനു പുറമെ മാട്ടുപ്പെട്ടി, അരുവിക്കുഴി, ശ്രീനാരായണപുരം, ഹില്‍വ്യു പാര്‍ക്ക്, ആമപ്പാറ എന്നിവിടങ്ങളിലും തിരക്കനുഭവപ്പെട്ടു.
Kerala
പാലക്കാട്: മലമ്പുഴയിൽ പുലിയെ കണ്ടതിനെ തുടര്‍ന്ന് പ്രദേശത്ത് ജാഗ്രത നിർദേശം നല്കി. മലമ്പുഴ അകത്തേത്തറ, കെട്ടേക്കാട് വനം റേഞ്ച് പരിധിയിൽ രാത്രി യാത്രചെയ്യുന്നവർക്കാണ് ജാഗ്രത നിർദേശം.
അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നാണ് പോലീസിന്റെയും വനം വകുപ്പിന്റെയും നിർദേശം. പ്രദേശത്ത് മുഴുവൻ സമയ നിരീക്ഷണത്തിന് വനം വകുപ്പ് പ്രത്യേക സ്ക്വാഡ് തുടരുന്നുണ്ട്. രണ്ട് സംഘങ്ങളെയാണ് നിരീക്ഷണത്തിന് നിയോഗിച്ചിട്ടുള്ളത്.
മലമ്പുഴ സർക്കാർ സ്കൂൾ പരിസരത്തും ജയിൽ ക്വാർട്ടേഴ്സിനായി ഏറ്റെടുത്ത സ്ഥലത്തും രാവിലെ സംഘം പരിശോധന നടത്തിയിരുന്നു. പുലിയെ കണ്ടെന്നറിയിച്ചയാളോട് വനംവകുപ്പ് വിവരങ്ങൾ തേടിയിട്ടുണ്ട്.
Business
മുംബൈ: പുതിയ അപ്ഡേഷനുകൾ അവതരിപ്പിച്ചുകൊണ്ട് നാട്ടുകാർ "ഗൂഗിൾ ആന്റി' എന്നു വിളിക്കുന്ന ഗൂഗിൾ മാപ്സ് അടിമുടി മാറാനൊരുങ്ങുന്നു. അപകടസാധ്യകൾ മുൻകൂട്ടി അറിയിക്കുന്ന സംവിധാനം ഇന്ന് ഗൂഗിൾ മാപ്സിൽ ഉണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്. ജിമിനൈ എന്ന എഐയുടെ സഹായത്തോടെയാണ് ഗൂഗിൾ മാപ്സ് അടിമുടി പരിഷ്കരിക്കുന്നത്. യാത്രക്കാരെ ഏറെ സഹായിക്കുന്ന നിരവധി സൗകര്യങ്ങൾ ഇനി ഗൂഗിൾ മാപ്സ് നൽകും.
വെറുതെ റൂട്ട് മാപ് നോക്കുക എന്നതിനേക്കാൾ സമ്പൂർണ ട്രാവൽ സഹായിയായി ഗൂഗിൾ മാപ്സ് മാറുകയാണ്. അടുത്ത പെട്രോൾ പന്പ് എവിടെ? അവിടെ പാർക്കിംഗ് സൗകര്യമുണ്ടോ? നിലവിൽ പാർക്കിംഗ് സ്ഥിതി എന്താണ് എന്നതൊക്കെ ചോദിച്ചാൽ ഉടൻ ഉത്തരം ലഭിക്കും. 25 കോടിയലധികം പ്രദേശങ്ങളുടെ സമഗ്രവിവരങ്ങൾ അവലോകം ചെയ്താണ് ഗൂഗിൾ മാപ്സ് പ്രവർത്തനം. ഇവി ചാർജിംഗ് സൗകര്യം, കുറുക്കുവഴികൾ എന്നിവയും ഇനി "ഗൂഗിൾ ആന്റി' പറഞ്ഞുതരും.
ജി മെയിൽ, കലണ്ടർ
കലണ്ടർ, ജി മെയിൽ എന്നിവ ഉപയോഗിക്കാൻ കഴിയും. പ്രധാന നഗരങ്ങളിലെ ട്രാഫിക്, തടസങ്ങൾ, വേഗപരിധി എന്നിവയും അറിയാം. റോഡ് അടയ്ക്കൽ, അറ്റുകറ്റപ്പണി എന്നിവയുടെ ആധികാരിക വിവരങ്ങളും ലഭ്യമാക്കും. നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഇതു ലഭ്യമാക്കുന്നത്. പൊതുവിശ്രമമുറികൾ, ഹോട്ടലുകൾ, മറ്റ് വഴിയോര സൗകര്യങ്ങൾ എന്നിവയും എളുപ്പത്തിൽ കണ്ടെത്താം.
ഇന്ത്യൻ ഭാഷകളിൽ
ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർക്ക് അവരുടെ മെട്രോ, ട്രാൻസ്പോർട്ട് ടിക്കറ്റുകൾ ഗൂഗിൾ വാലറ്റ് ആപ്പിനുള്ളിൽ സൂക്ഷിക്കാം. യാത്ര ചെയ്യുമ്പോൾ ഗൂഗിൾ മാപ്സിൽനിന്നു നേരിട്ട് ടിക്കറ്റുകൾ കാണാനും ഉപയോഗിക്കാനും ഇതു സഹായിക്കും. വൈകാതെ ഒൻപതു ഇന്ത്യൻ ഭാഷകളിൽ പാലങ്ങളും ഫ്ലൈഒാവറുകളുമൊക്കെ ചൂണ്ടിക്കാട്ടുന്ന വോയിസ് നാവിഗേഷൻ ലഭ്യമാകും. ഏതാനും ആഴ്ചകൾക്കുള്ളിൽ ആൻഡ്രോയിഡ് ഐഎഎസ് ഉപയോക്താക്കൾക്ക് പുതിയ അപ്ഡേറ്റ് ലഭ്യമാകും.